സിദ്ധാന്തത്തിൽനിന്ന് സ്വാഭാവികമായി ഉയിർക്കൊള്ളുന്നതാണ് കർമ പരിപാടികൾ. മാർക്സിസ്റ്റു സിദ്ധാന്തത്തിന്റെ പ്രയോഗമാണ് കണ്ണൂരിൽ നടന്ന ശുഹൈബ് എന്ന യുവാവിന്റ വധം. ലക്ഷ്യം നേടിയെടുക്കാൻ ഏതു മാർഗവും അവലംബിക്കാമെന്ന മാർക്സിസ്റ്റു സിദ്ധാന്തം എതിരാളികളെ കൊന്നൊടുക്കാനും രക്തരൂഷിത മാർഗത്തിലൂടെ അധികാരം കയ്യാളാനും മാർക്സിസ്റ്റുകളെ പ്രേരിപ്പിക്കുന്നു. സിദ്ധാന്തത്തിന്റെ ഹിംസാത്മകത പാടേ വർജിക്കാതെ മാർക്സിസ്റ്റുകൾക്ക് നീതിയിലും സമത്വത്തിലും സ്വാതന്ത്ര്യത്തിലുമധിഷ്ഠിതമായ നവസമൂഹം സൃഷ്ടിക്കാനാവില്ല.
ദൈവനിരാസം
വ്യവസായ വിപ്ലവത്തിന്റെ ദുരിതങ്ങൾ അനുഭവിച്ച പാവപ്പെട്ട തൊഴിലാളികളുടെ മോചനത്തിനുവേണ്ടി രംഗത്തിറങ്ങിയ മനുഷ്യസ്നേഹിയാണ് കാൾ മാർക്സ്. ദൈവവിശ്വാസം മനുഷ്യമോചനത്തിന് തടസമാണെന്ന നിഗമനത്തിലാണ് 23-ാം വയസിൽ താൻ എഴുതിയ ഡോക്ടറേറ്റു പ്രബന്ധത്തിലൂടെ മാർക്സ് എത്തിച്ചേർന്നത്. ഈ പ്രബന്ധത്തിന്റെ ആമുഖത്തിൽ മാർക്സ് എഴുതി: ഞാൻ എല്ലാ ദൈവങ്ങളെയും വെറുക്കുന്നു. മതങ്ങൾ ഉയർത്തിക്കാട്ടുന്ന ദൈവസങ്കല്പം മനുഷ്യനിലെ നിറവേറപ്പെടാത്ത അഭിലാഷങ്ങളുടെ പ്രക്ഷേപണം മാത്രമാണെന്നാണ് മാർക്സിന്റെ വാദം. മാർക്സിന്റെ ഈ നിരീശ്വരവാദം അദ്ദേഹത്തിന്റെ അനുയായികളായ കമ്യൂണിസ്റ്റുകളുടെ അടിസ്ഥാന വിചാര ധാരതന്നെയാണ്. താത്കാലിക നേട്ടങ്ങൾക്കായി മതവിശ്വാസികൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയ പാർട്ടികളുമായി ചങ്ങാത്തത്തിലും സഖ്യത്തിലുമേർപ്പെട്ടാലും മതത്തെ ഉന്മൂലനം ചെയ്യുകയെന്ന ഗൂഢലക്ഷ്യം ഒളിഞ്ഞും തെളിഞ്ഞും അവരുടെ കർമപരിപാടികളിലെല്ലാമുണ്ട്. ദൈവത്തെ നിരസിക്കുന്ന ഒരു സിദ്ധാന്തവും മനുഷ്യജീവനെയോ മനുഷ്യമഹത്വത്തെയോ ആദരിക്കുകയില്ല.
ഭൗതികവാദം
ഹേഗലിന്റെ സിദ്ധാന്തത്തെ തലകുത്തി നിർത്തിക്കൊണ്ട് മാർക്സ് രൂപപ്പെടുത്തിയ വൈരുദ്ധ്യാത്മക ഭൗതികവാദം (ഡയലക്ടിക്കൽ മെറ്റീരിയലിസം) അക്രമത്തെയും കൊലപാതകത്തെയും പ്രത്യക്ഷമായും പരോക്ഷമായും പിന്താങ്ങുന്നു. തീസിസ്, ആന്റി തീസിസ്, സിന്തസിസ് എന്നീ പ്രമേയങ്ങൾ മാർക്സ് പദാർഥത്തിലേക്ക് ആരോപിച്ചു. തത്വചിന്തകന്മാർ ലോകത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും താൻ മാത്രമാണ് ലോകത്തെ പരിവർത്തനപ്പെടുത്താനുള്ള പദ്ധതി അവതരിപ്പിക്കുന്നതെന്ന് മാർക്സ് അവകാശപ്പെട്ടു. ഓരോ പദാർഥത്തിലും വൈരുദ്ധ്യനിയമം, നിഷേധനിയമം, പരിവർത്തന നിയമം എന്നിവ അടങ്ങുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദാർഥത്തിലെ രണ്ടു ശക്തികൾ തമ്മിലുള്ള പോരാട്ടമാണ് വൈരുദ്ധ്യനിയമം. ഒന്ന് മറ്റേതിനെ നിഷേധിക്കുന്നതിലൂടെ പദാർഥം പുതിയൊരു തലത്തിലേക്ക് പരിവർത്തനപ്പെടുകയായി. വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ഉത്പന്നമാണ് അക്രമ സിദ്ധാന്തം.
അക്രമം
മാർക്സ് പദാർഥ മണ്ഡലത്തിലെ സംഘർഷത്തിന്റെ പരിപ്രേക്ഷ്യത്തിൽ സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ മനുഷ്യാവസ്ഥകളെ വ്യാഖ്യാനിക്കാൻ ശ്രമിച്ചു. അതിലൂടെ വിഭിന്ന ചേരികളിൽ നിൽക്കുന്ന മനുഷ്യർ തമ്മിലുള്ള രക്തരൂഷിത സംഘട്ടനം സാമൂഹിക മാറ്റത്തിന് അനിവാര്യമാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. അതിനാൽ മാർക്സിസ്റ്റു പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ പ്രവർത്തന ശൈലിക്കും എതിരു നിൽക്കുന്നവരെയൊക്കെ വക വരുത്തിയാലേ കമ്യൂണിസ്റ്റു ഭരണകൂടവും വർഗരഹിത സമൂഹവും സൃഷ്ടിക്കാനാവൂ. ചുരുക്കത്തിൽ അക്രമത്തെ തങ്ങൾ വിഭാവനം ചെയ്യുന്ന സാമൂഹിക മാറ്റത്തിന്റെ അന്തർധാരയായി മാർക്സിസ്റ്റുകൾ സ്വീകരിക്കുന്നു.
അതിരുകളില്ലാത്ത സ്നേഹം
മനുഷ്യാവസ്ഥയെ നയിക്കുന്ന അടിസ്ഥാന തത്വം രക്തരൂഷിത സംഘട്ടനമല്ല, മറിച്ച് സ്നേഹത്തിലൂടെ ഉളവാകുന്ന സമവായവും കൂട്ടായ്മയും ഐക്യദാർഢ്യവുമാണെന്ന് എല്ലാ പ്രവാചകന്മാരും ആധ്യാത്മിക നേതാക്കളും നമ്മെ പഠിപ്പിക്കുന്നു. സ്നേഹവും കാരുണ്യവും സേവനവുമാണ് മനുഷ്യസംസ്കാരത്തിന്റെ ചാലക ശക്തിയായി വർത്തിക്കുന്നത്. അതുകൊണ്ടാണ് ബുദ്ധനും ക്രിസ്തുവും നബിയും ഗാന്ധിയും മറ്റു പ്രവാചകന്മാരും അക്രമത്തെ തള്ളിക്കളഞ്ഞ് അതിരില്ലാത്ത സ്നേഹത്തിന്റെ സദ്വാർത്ത പ്രഘോഷിക്കുന്നത്. സ്നേഹിത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പേറുന്ന മതങ്ങളെ മാർക്സിസ്റ്റുകാർ നിരന്തരം വിമർശന വിധേയമാക്കുന്നതും തള്ളിക്കളയുന്നതും തങ്ങളുടെ അക്രമ മാർഗത്തിൽ ജനങ്ങളെ ഉറപ്പിക്കുന്നതിനുവേണ്ടിയാണ്.
ചരിത്ര വ്യാഖ്യാനം
വൈരുദ്ധ്യാത്മക ദൗതികവാദവും അക്രമ സിദ്ധാന്തവും ഉപയോഗിച്ചാണ് മാർക്സ് ചരിത്രത്തെ വ്യാഖ്യാനിക്കുന്നത്. ചരിത്രത്തിലുടനീളം ചൂഷക വർഗവും ചൂഷിതവർഗവും ഉണ്ടെന്നും ചൂഷിത വർഗം സടകുടഞ്ഞെഴുന്നേറ്റ് ചൂഷക വർഗത്തെ കുഴിച്ചുമൂടിയാലേ വർഗരഹിത സമൂഹമെന്ന കമ്യൂണിസം ഉദയം ചെയ്യൂ എന്നും മാർക്സ് അഭിപ്രായപ്പെടുന്നു. വർഗസമരത്തിന്റെ അന്തഃസത്ത അക്രമവും കൊലപാതകവുമാണ്. എതിരാളികളെ മുഴുവൻ അരിഞ്ഞുവീഴ്ത്തുന്ന അക്രമ മാർഗം മാർക്സിസത്തിന്റെ അടിസ്ഥാന ദർശനമായതു കൊണ്ടതേ്ര ടി.പി. ചന്ദ്രശേഖരനെപ്പോലെയും ശുഹൈബിനെപ്പോലെയുമുള്ള അനേകം പേർ ചുരുങ്ങിയ ഇടവേളകളിൽ കൊല്ലപ്പെടാൻ ഇടയാകുന്നത്. നാല്പത്തിയൊന്നിലേറെ വെട്ടുകളിലൂടെ നിണം വാർന്നുള്ള ദാരുണ മരണത്തിൽ രസം കൊള്ളുന്ന തരത്തിലുള്ള അക്രമോപാസനയാണ് മാർക്സിസ്റ്റു സിദ്ധാന്തം അണികളിലേക്ക് സന്നിവേശിപ്പിക്കുന്നത്. തൊഴിലാളി വർഗ സ്വേച്ഛാധിപത്യം, ഉത്പാദനോപാധികളുടെ പൊതുഭരണം, തൊഴിലാളി ഭരണകൂടം, വർഗരഹിത സമൂഹം മുതലായവയെല്ലാം രക്തച്ചൊരിച്ചിലിലൂടെയും നരഹത്യകളിലൂടെയും മാത്രമേ രൂപം കൊള്ളുകയുള്ളൂ. പാർലമെന്ററി ജനാധിപത്യ ഭരണശൈലി തന്നെ കമ്യൂണിസ്റ്റുകൾക്കു സ്വീകാര്യമല്ല. ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തിൽ ഭരണം പിടിക്കാൻ ജനാധിപത്യ ശൈലിയോട് അവർ പൊരുത്തപ്പെടുന്നെന്നു മാത്രം. ഭരണത്തിലേറാൻ ന്യൂനപക്ഷങ്ങളെയും ഇതര പാർട്ടികളെയും ഒപ്പം നിർത്താൻ അവർ ശ്രമിക്കും. പക്ഷേ ഭരണം പിടിച്ചു കഴിഞ്ഞാൽ ന്യൂനപക്ഷങ്ങളും ഇതര പാർട്ടികളും അക്രമത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ഇരകളായിത്തീരും. കമ്യൂണിസ്റ്റുകളുടെ ഈ അക്രമ സിദ്ധാന്തവും സ്വേച്ഛാധിപത്യ ശൈലിയുമാണ് ലോക വ്യാപകമായി കമ്യൂണിസം തകരുന്നതിന് കാരണമായിത്തീർന്നത്. ഒരുകാലത്ത് ലോകത്തിന്റെ പകുതിയോളം കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ കീഴിലായിരുന്നെങ്കിൽ ഇന്ന് അങ്ങിങ്ങ് ചില കമ്യൂണിസ്റ്റു ദ്വീപുകൾ മാത്രമേയുള്ളൂ. അവരും പൂർണ രൂപത്തിലുള്ള കമ്യൂണിസമല്ല നടപ്പാക്കുന്നത്.
മാർക്സിസത്തിന്റെ ഭാവി
അക്രമത്തെയും രക്തച്ചൊരിച്ചിലിനെയും പിന്താങ്ങുന്ന ഒരു പ്രത്യയശാസ്ത്രവും നിലനിൽക്കില്ല. എതിർപക്ഷത്തെ കഠാരി രാഷ്ട്രീയത്തിലൂടെ നിലംപരിശാക്കാമെന്നു കരുതുന്ന ഒരു രാഷ്ട്രീയ പാർട്ടിയും വിജയം വരിക്കില്ല. അക്രമമാർഗം അടിസ്ഥാന സിദ്ധാന്തമായി മാർക്സിസ്റ്റുകൾ പിന്തുടർന്നാൽ അവർ തകർന്നു തരിപ്പണമാകും. എന്നാൽ മാർക്സിസ്റ്റു സിദ്ധാന്തം ചില സംഭാവനകൾ ലോകത്തിനു നല്കിയിട്ടുണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ. മനുഷ്യസമത്വവും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ മോചനവുമാണ് കമ്യൂണിസത്തിന്റെ പ്രധാനപ്പെട്ട ഭാവാത്മക സംഭാവനകൾ. ആകയാൽ കമ്യൂണിസം കാലഹരണപ്പെട്ടിട്ടില്ല. ഈ നല്ല മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, അക്രമ മാർഗം പാടേ വെടിഞ്ഞ്, അക്രമരഹിത സാഹോദര്യത്തിന്റെയും സന്പൂർണ മനുഷ്യവിമോചനത്തിന്റെയും പ്രവർത്തനശൈലി പിന്തുടർന്നാൽ കമ്യൂണിസ്റ്റുകൾക്ക് ജനങ്ങളെ സ്വാധീനിക്കാനാവും. അല്ലെങ്കിൽ പ്രത്യയശാസ്ത്രത്തിലെ പിഴവുകൊണ്ടുതന്നെ അവർ നിർദാക്ഷിണ്യം കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോകും. പ്രത്യയശാസ്ത്രപരമായ പൊളിച്ചെഴുതലിന് മാർക്സിസ്റ്റുകൾ തയാറായാലേ അവർക്ക് ഇന്ത്യയിലും ലോകത്തിലും ഭാവിയുള്ളൂ.
കണ്ണൂരിന്റെ കണ്ണീരും കേരളത്തിന്റെ ദുഃഖവും അവസാനിക്കണമെങ്കിൽ രാഷ്ട്രീയപാർട്ടികൾ അക്രമമാർഗം പാടേ വർജിച്ചേ മതിയാവൂ. രക്തരൂഷിത സംഘട്ടനത്തിലൂടെ കേരളത്തിന്റെ പുരോഗതി സാക്ഷാത്കരിക്കാനാവില്ല. സ്നേഹാധിഷ്ഠിത സമവായം മാത്രമാണ് പുരോഗതിയിലേക്ക് നയിക്കുന്ന രാജപാത. ചരിത്രത്തെ പകുത്ത് മാനവ സമൂഹത്തിന് പുതിയ ദിശാബോധം നല്കിയ ഗലീലിയിൽ നിന്നുള്ള മഹാപ്രവാചകൻ രണ്ടായിരം വർഷങ്ങൾക്കു മുന്പ് പഠിപ്പിച്ചു: "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ നിങ്ങൾ തിന്മയെ നന്മകൊണ്ടു ജയിക്കുവിൻ, ശത്രുക്കളെ സ്നേഹിക്കുവിൻ. നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ... പ്രതികാരത്തിന്റെ നിയമം തിരസ്കരിച്ച് പരിധിയില്ലാത്ത സ്നേഹത്തിന്റെ നിയമം ശിരസാവഹിക്കാൻ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും തയാറായാൽ ശാശ്വത സമാധാനവും സന്തോഷവും നമ്മുടെ നാട്ടിൽ സംജാതമാകും. അപ്പോഴേ കൊലപാതക രാഷ്ട്രീയത്തിന് അറുതിയുണ്ടാകൂ.
ഡോ. തോമസ് വള്ളിയാനിപ്പുറം, ദീപിക