ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍

Tuesday 06 March 2018

 

 

പൗരസ്ത്യ സഭകളിലെ ആദ്ധ്യാത്മികത ആരാധനക്രമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരാധനക്രമത്തിലെ ഊന്നലുകളനുസരിച്ചു ആദ്ധ്യാത്മികത രൂപപ്പെടുത്തുമ്പോള്‍ വൈവിധ്യം സ്വാഭാവികമാണ്. പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട പാശ്ചാത്യ സഭയുടെ ആദ്ധ്യാത്മികതയില്‍ നിന്നും ഏറെ വ്യത്യാസങ്ങള്‍ പൗരസ്ത്യ സഭകളില്‍ കാണാം. അടിസ്ഥാനപരമായുള്ള വൈവിധ്യം അവഗണിക്കാനാവില്ല.

ഒരു കാലത്ത് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാരീതികളും അനുഷ്ഠാനങ്ങളും, ആചരണങ്ങളുമെല്ലാം ആരാധനക്രമത്തോട് ഒത്തിണങ്ങിപ്പോയിരുന്നെങ്കിലും പോര്‍ച്ചുഗീസുക്കാരുടെ ആഗമനത്തോടെ ഈ രംഗത്തും വ്യതിയാനങ്ങള്‍ സംഭവിച്ചു. ഉദാഹരണമായി നോമ്പാചരണം : നമ്മുടെ വലിയ നോമ്പ് 50 ദിവസത്തേക്കുള്ളതാണല്ലോ. പക്ഷേ പാശ്ചാത്യര്‍ നോമ്പു ആരംഭിക്കുന്നത് ക്ഷാര ബുധനാഴ്ച മുതലാണ്. പാശ്ചാത്യ സ്വാധീനത്തില്‍ ബുധനാഴ്ച മുതലുള്ള നോമ്പാചരണം നമ്മുടെ ഇടയിലുമായി. ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയ ഭക്താനുഷ്ഠാനങ്ങളും പാശ്ചാത്യരെ അനുകരിച്ചു രൂപംകൊണ്ടിട്ടുള്ളതാണല്ലോ. നോമ്പാചരണത്തിന്‍റെ രീതിയിലും മാറ്റങ്ങള്‍ വന്നു. നമ്മുടെ സഭയിലെ ആരാധനക്രമ പുനരുദ്ധാരണശ്രമം റോമിന്‍റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ചെങ്കിലും ഇന്നും ലത്തീന്‍ രീതികള്‍ തന്നെ പലരും പുലര്‍ത്തുകയാണ്. അക്കാലത്ത് ആരംഭിച്ച പല വിധത്തിലുള്ള നോവേനകള്‍, പെരുന്നാളുകള്‍ തുടങ്ങിയവയെല്ലാം ഇന്നും പലയിടങ്ങളിലും തുടരുന്നു. അതോടൊപ്പം കുടുംബങ്ങളിലെ യാമപ്രാര്‍ത്ഥനകള്‍ തുടങ്ങിയവ അവഗണിക്കപ്പെടുകയും ചെയ്യുന്നു.

ആരാധനക്രമ രംഗത്തുപോലും പാശ്ചാത്യ അനുകരണം ഇന്നും തുടരുകയാണ്. കാഴ്ചവയ്പ്പു പ്രദക്ഷിണം, കാര്‍മ്മികന്‍ ജനാഭിമുഖമായി നിന്നുള്ള കുര്‍ബാനയര്‍പ്പണം, തുടങ്ങിയ പാശ്ചാത്യ അനുകരണങ്ങള്‍ ഇവിടെയും സാധാരണമായിട്ടുണ്ട്. സ്വയംപ്രേരിത പ്രാര്‍ത്ഥനകള്‍ കൂട്ടിച്ചേര്‍ക്കുക, സ്വേഛപോലെ പ്രാര്‍ത്ഥനാ ഭാഗങ്ങള്‍ വെട്ടിച്ചുരുക്കുക, ഉപേക്ഷിക്കുക എന്നതെല്ലാം നടക്കുന്നുണ്ട് (പ്രാര്‍ത്ഥനകള്‍ കൂട്ടിച്ചേര്‍ക്കുന്നതും വിട്ടുകളയുന്നതും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഗൗരവമായി നിരോധിച്ചിട്ടുണ്ടെന്നത് (SC 22,13) പലരും സൗകര്യമായി മറക്കുന്നു.)

ഇന്നിപ്പോള്‍ ധ്യാനകേന്ദ്രങ്ങളും ചില കരിസ്മാറ്റിക്ക് രീതികളും വ്യാപകമായി വരികയാണല്ലോ. അവയെല്ലാം ആരാധനക്രമാധിഷ്ഠിതമായ ഒരു ആദ്ധ്യാത്മികതയില്‍ നിന്ന് നമ്മെ അകറ്റുന്ന ഒരു സംരഭമായി മാറിയിരിക്കയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഈ പ്രസ്ഥാനം ആരംഭിച്ച വേളയില്‍ അമേരിക്കയിലെ ആരംഭകര്‍തന്നെ തങ്ങളുടെ പ്രസ്ഥാനത്തെ വിളിച്ചത് “Catholic Pentecostalism” എന്നായിരുന്നു. വ്യാപകമായ പ്രചരണവും ഉച്ചത്തിലുള്ളഗാനാലാപനവും അത്ഭുതപ്രകടനങ്ങളും വഴി നമ്മുടെ നാട്ടിലും ധാരാളം ആളുകള്‍ കണ്‍വെന്‍ഷ നുകളില്‍ ഒത്തുകൂടുന്നു. പൂര്‍വ്വികരുടെ പാപങ്ങള്‍ പിന്‍തലമുറക്കാരില്‍ വരുത്തുന്ന വിനയെക്കുറിച്ചുമെല്ലാം പറഞ്ഞ് ആളുകളെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏതായാലും സഭകളുടെ വൈവിധ്യം പാടെ വിസ്മൃതിയിലാക്കാനുള്ള ഒരു പ്രസ്ഥാനമായും ഇതിനെ കാണാന്‍ കഴിയും. ഇതെല്ലാം മനസ്സിലാക്കി ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ അങ്ങാടിയത്ത് അടുത്ത കാലത്തു് പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്.

ആദ്ധ്യാത്മികതയിലുള്ള വൈവിധ്യവും സഭകളുടെ സ്വത്വബോധം വളര്‍ത്താന്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ അതു നഷ്ടമാകാതിരിക്കാന്‍ സഭകള്‍ ഇന്ന് ഏറെ ശ്രദ്ധിക്കേണ്ടതാണ്.

പൗരസ്ത്യ സഭകളുടെ ദൈവശാസ്ത്രവും ആരാധനക്രമത്തോട് അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ പാശ്ചാത്യ ദേശങ്ങളിലും മധ്യപൂര്‍വ ദേശത്തുമെല്ലാം ഉണ്ടായിരുന്നതുപോലെയുള്ള ദൈവശാസ്ത്ര കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു സാധിച്ചില്ല എന്നു വേണം പറയാന്‍. പോര്‍ച്ചുഗീസ് ഭരണകാലത്ത് അവര്‍ സെമിനാരികള്‍ ആരംഭിക്കുകയും അവിടെ പാശ്ചാത്യ ദൈവശാസ്ത്രം പഠനവിഷയമാക്കുകയും ചെയ്തപ്പോള്‍ നമ്മുടെ പ്രബോധകര്‍ പാശ്ചാത്യ ദൈവശാസ്ത്രജ്ഞരുടെ വക്താക്കളായി മാറുകയായിരന്നു. കേരളത്തില്‍ ഈ അടുത്ത കാലം വരെ രൂപതാ വൈദികര്‍ക്കായി ഉണ്ടായിരുന്ന മംഗലപ്പുഴ സെമിനാരി എല്ലാ കത്തോലിക്കാ സഭകള്‍ക്കും വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടു പാശ്ചാത്യ ദൈവശാസ്ത്രമാണ് പ്രധാനമായും അവിടെ പഠനവിഷയമായത്. പൗരസ്ത്യര്‍ കുര്‍ബാനക്രമം വ്യത്യസ്തമായി പഠിച്ചിരുന്നു എന്നു മാത്രം. പൂനാ പേപ്പല്‍ സെമിനാരിയില്‍ CMI വൈദികരാണ് സീറോ മലബാര്‍ വൈദികാര്‍ത്ഥികളെ കുര്‍ബാനക്രമവും മറ്റും പഠിപ്പിച്ചത്. ബ. പ്ലാസിഡച്ചന്‍റെ ശിഷ്യന്മാര്‍ വന്നപ്പോഴാണ് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രവും ലിറ്റര്‍ജിയും സംബന്ധിച്ച പ്രബോധനം കുറേയെങ്കിലും സെമിനാരിക്കാര്‍ക്ക് ലഭ്യമായത്.

വടവാതൂര്‍ സെമിനാരി ഒരു മാറ്റത്തിന് തുടക്കമിട്ടു. മംഗലപ്പുഴ സെമിനാരി വിഭജിക്കാന്‍ പിതാക്കന്മാര്‍ തീരുമാനമെടുത്തെങ്കിലും പല വൈദികരും അതിനെതിരായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയല്ലോ. ദൈവശാസ്ത്രം ആരാധനക്രമത്തോടു ഗാഢമായി ബന്ധപ്പെട്ടിരിയ്ക്കണമെന്ന കൗണ്‍സില്‍ പ്രബോധനം (SC 14,17) തന്നെ അവര്‍ പാടെ വിസ്മരിച്ചു. ഒരു പക്ഷേ പാശ്ചാത്യ ദേശങ്ങളില്‍ ഉണ്ടായതുപോലെ ഒരു ആരാധനക്രമ നവോത്ഥാന പ്രസ്ഥാനം ഇവിടെയുണ്ടായിരുന്നെങ്കില്‍ ശരിയായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ ലഭിച്ചേനേ എന്നു തോന്നുന്നു.

ഏതായാലും ദൈവശാസ്ത്ര രംഗത്ത് നമുക്കുണ്ടായ പരാധീനത നമ്മുടെ സ്വത്വബോധം തളര്‍ത്തുന്നതിനു മാത്രമേ സഹായകമായുള്ളൂ. അതുകൊണ്ടാണ് നമ്മുടെ പാരമ്പര്യത്തിന്‍റെ ഭാഗമായ ആരാധനക്രമം പുനരുദ്ധരിക്കുന്നതിനും അതിന്‍റെ സര്‍ഗ്ഗാത്മകമായ വളര്‍ച്ചയക്ക് ശ്രമിക്കുന്നതിനും പകരം ലത്തീന്‍ രീതികള്‍ പ്രചരിപ്പിക്കാന്‍ നമുക്കു ഇടയായത്.

ശിക്ഷണക്രമ രംഗത്ത്

 

പൗരസ്ത്യരുടെ തനതായ ശിക്ഷണക്രമം കര്‍ശനമായും പാലിക്കപ്പെടണമെന്നായിരുന്നു വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത് (UR 16). പോര്‍ച്ചുഗീസ് ഭരണകാലത്ത് സീറോമലബാര്‍ സഭയെ ലത്തീന്‍ സഭയുടെ ഒരു ഭാഗമെന്ന നിലയിലേക്കു മാറ്റി. ആ നയത്തിനു കുറേയെങ്കിലും മാറ്റം വരാന്‍ തുടങ്ങിയതു പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പായുടെ കാലം മുതലാണ്. പിന്നീടു കൗണ്‍സിലിനുശേഷം 1970 കളില്‍ കുറേക്കൂടി പൗരസ്ത്യ രീതികള്‍ക്ക് അംഗീകാരം ലഭിച്ചു. എങ്കിലും 1990 ല്‍ മാത്രമാണ് പൗരസ്ത്യര്‍ക്കായി ഒരു പുതിയ നിയമസംഹിത രൂപം കൊണ്ടത്. അതിനോടൊത്ത് വി. ജോണ്‍ പോള്‍ മാര്‍പ്പാപ്പ സഭൈക്യം യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ പൗരസ്ത്യ സഭകളുടെ നിയമസംഹിത വീണ്ടും പുനക്രമീകരിക്കേണ്ടി വരുമെന്ന് ഒരു സിനഡില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു സഭയുടെ അന്തസത്ത സംരക്ഷിക്കുന്നത് ശിക്ഷണക്രമമാണ്. അത് ഇല്ലാതാകുമ്പോള്‍ സ്വത്വബോധം നഷ്ടപ്പെടുമെന്നു മാത്രമല്ല, സത്തയ്ക്കു തന്നെ കെടുതി സംഭവിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ, നമുക്ക് നമ്മുടെ മനോഭാവങ്ങളില്‍ വലിയ മാറ്റം വരുത്താന്‍ ഇത് ഇടയാക്കും.അങ്ങനെ പ്രായോഗികമായി സ്വത്വബോധം നഷ്ടപ്പെട്ട ഒരു സമൂഹമായിട്ടാണ് സീറോ മലബാര്‍ സഭയെ 20-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിന്‍റെ ആരംഭത്തില്‍ നാം കാണുക. റോമില്‍ നിന്ന് നമ്മുടെ സ്വത്വസ്ഥിതി പുനരുദ്ധരിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും നമ്മില്‍ പലരും കഴിഞ്ഞ കാലത്തെ കാഴ്ചപ്പാടുകളില്‍ കുടുങ്ങി നില്ക്കുകയാണു ചെയ്തത്.

 

ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍


useful links