ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

Tuesday 22 March 2022

 
ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യമെന്നും കെ റെയിൽ സംബന്ധിച്ച സാധാരണക്കാരുടെ ആശങ്കകളെ സർക്കാർ അവഗണിക്കരുതെന്നും കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ. ചില വികസന പദ്ധതികളുടെ പേരിൽ എല്ലാം നഷ്ടപ്പെട്ട നിരവധിപ്പേർ ഇന്നും ജീവിച്ചിരിക്കുന്ന നാടാണ് കേരളം. വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ട ചരിത്രങ്ങൾ ഏറെയാണ്. അത്തരം മുന്ന നുഭവങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആകുലതകൾ പരിഹരിക്കാനുള്ള ഉത്തരവാദി ത്തത്തിൽനിന്നും സർക്കാർ ഒഴിഞ്ഞുമാറരുതെന്ന് കെ.സി.ബി.സി. ആവശ്യപ്പെട്ടു.
 
സംസ്ഥാനം വലിയ സാമ്പത്തികപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ താങ്ങാനാവാത്ത ബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം പദ്ധതികൾ പ്രായോഗികമാണോ എന്നുള്ളതിനും വ്യക്തമായ വിശദീകരണം ലഭിക്കേണ്ടതുണ്ട്. അടിസ്ഥാന ഗതാഗത സൗകര്യമായ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി അപര്യാപ്തതകൾ കേരളത്തിന്റെ പ്രധാന പ്രതിസന്ധിയാണ്. ആവശ്യത്തിന് സൗകര്യമുള്ള റോഡുകളും, ഓവർ ബ്രിഡ്‌ജുകളും സംസ്ഥാ നത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത അത്തരം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നത് യുക്തമാണോ എന്നും ആലോചിക്കേണ്ടതുണ്ട്.
 
പരിസ്ഥിതി – സാമൂഹിക പ്രവർത്തകർ മുതൽ സാധാരണക്കാർ വരെയുള്ള വലിയൊരു സമൂഹം കെ റെയിൽ പദ്ധതിയെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ സർക്കാർ നടപടികൾ കൂടുതൽ സുതാര്യ മാവേണ്ടതുണ്ട്. എല്ലാവിധത്തിലുള്ള ആശങ്കകളെയും പരിഹരിച്ച് യുക്തമായ തീരുമാനമെടുക്കാൻ തയ്യാറാവുന്നതോടൊപ്പം വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡ് നിർമ്മാണം പോലുള്ള മുൻ പദ്ധതികളിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഇനിയെങ്കിലും അർഹിക്കുന്ന നീതി നടപ്പാക്കി നൽകാനും സർക്കാർ തയ്യാറാകണമെന്ന് കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സി‌.എം‌.ഐ. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

useful links