തമിഴ്നാട്ടിലെ മാർത്താണ്ഡത്തിനടുത്ത് നാട്ടാലത്ത് ജനിച്ച ദൈവസഹായം പിള്ളയെ മെയ് 15 ന് വത്തിക്കാനിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തിന് ശേഷമുള്ള കൃതജ്ഞതാ ബലിക്കായി കന്യാകുമാരി ജില്ലയിലെ കാറ്റാടിമല ഒരുങ്ങി.
ജൂൺ 5 ന് കാറ്റാടിമലയിൽ നടക്കുന്ന ചടങ്ങുകളിൽ മാർപാപ്പയുടെ ഭാരതത്തിലെ അപ്പസ്തോലിക പ്രതിനിധി ലിയോ പോൾഡോ ഗിറേല്ല മുഖ്യകാർമികനായിരിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും, സിബിസിഐ പ്രിസിഡന്റും മുബൈ ആർച്ച് ബിഷപ്പുമായ ഡോ ഓസ്വാൾഡ് ഗ്രേഷ്യസുമടക്കമുള്ള മെത്രാന്മാരും ചടങ്ങുകളിൽ പങ്കെടുക്കും.
വിശുദ്ധ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി മെയ് 12, 13, 14 തീയതികളിൽ കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദൈവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. കോട്ടാർ സെന്റ് സേവ്യേഴ്സ് കത്തീഡ്രലിലാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതിചെയ്യുന്നത്.