ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.ബി കോളജില്‍ മെഗാ എക്‌സിബിഷന്‍

Thursday 15 September 2022

ചങ്ങനാശേരി എസ്.ബി. കോളജ്  ശതാബ്ദിയോടനുബന്ധിച്ച് സംവിത് 2.0 - ദേശീയ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 19 മുതല്‍ 25 വരെയാണ് പ്രദര്‍ശനം. വിക്രം സാരാഭായ് സ്പേസ് സെന്റര്‍, പ്ലാനറ്റോറിയം, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി, റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കേരള ഗവണ്മെന്റിന്റെ വനം, വന്യജീവി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഫോക്ലോര്‍ അക്കാദമി, മെഡിക്കല്‍ കോളജുകള്‍ എന്നിവയ്‌ക്കൊപ്പം കോളജിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും ഒരുമിക്കുമ്പോള്‍ വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും ഹബായി എസ് ബി കോളജ് മാറും. മധ്യതിരുവിതാംകൂറിന്റെ ഈ മഹോത്സവത്തിന് കോളജിലെ മുഴുവന്‍ കെട്ടിടങ്ങളും സെമിനാര്‍ ഹാളുകളും ഇന്‍ഡോര്‍ സ്റ്റേഡിയവും മൈതാനങ്ങളും തയ്യാറായിക്കൊണ്ടിരിക്കുന്നു.

നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യത്യസ്ത മേഖലകളില്‍ നടക്കുന്ന പരീക്ഷണങ്ങളും പ്രയോജനവും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സ്റ്റാള്‍ ഇതാദ്യമായാണ് ഒരു എക്സിബിഷന്റെ ഭാഗമാകുന്നത്. കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഒരുക്കുന്ന ഈ പ്രദര്‍ശനം എക്സിബിഷനിലെ ശ്രദ്ധാകേന്ദ്രമാകും. ആകാശവിസ്മയങ്ങളുടെ ചുരുളഴിക്കുന്ന വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ സ്റ്റാളും, മനുഷ്യശരീരത്തിന്റെ രഹസ്യങ്ങളിലേക്കു വാതില്‍ തുറക്കുന്ന വിവിധ മെഡിക്കല്‍ കോളജുകളുടെ സ്റ്റാളും, പോരാട്ടവീര്യങ്ങളുടെ കരുത്തുകാട്ടുന്ന ഇന്ത്യന്‍ നേവിയുടെയും ആര്‍മിയുടെയും പ്രദര്‍ശനവും എക്‌സിബിഷന്റെ മാറ്റ് വര്‍ധിപ്പിക്കും. ഫോക്‌ലോര്‍ അക്കാദമിയും കോളജിലെ ഭാഷാവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കുമ്പോള്‍ സംസ്‌ക്കാരത്തിന്റെ തലയെടുപ്പുള്ള ഏടുകളിലേക്കുള്ള സഞ്ചാരമായി അതു മാറും.

 എസ്.ബി യുടെ എല്ലാ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി മെഗാ എക്‌സിബിഷനുകള്‍ നടന്നിട്ടുണ്ട്. 1952ലാണ് എസ്.ബി യില്‍ ആദ്യത്തെ എക്‌സിബിഷന്‍ നടന്നത്. തുടര്‍ന്ന് 1965, 1986, 1992 വര്‍ഷങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടന്നു. നവതി ആഘോഷങ്ങളുടെ ഭാഗമായി 2011ല്‍ സംവിത് എന്ന പേരില്‍ എക്‌സിബിഷന്‍ നടന്നിരുന്നു. അന്ന് ഒന്നര ലക്ഷത്തിലധികം ആളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തി.

കഴിഞ്ഞതവണ കാണികളെ വിസ്മയിപ്പിച്ച ഇന്ത്യന്‍ നേവിയുടെയും ആര്‍മിയുടെയും ബാന്റ് പ്രദര്‍ശനം ഇത്തവണയും എക്സിബിഷനില്‍ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശാസ്ത്ര, സാംസ്‌കാരിക മേഖലകളിലെ നവീന സംരംഭങ്ങളും മുന്നേറ്റങ്ങളും പുതുതലമുറയ്ക്കു കണ്ടും കേട്ടും അനുഭവിച്ചും  അറിയാന്‍ അവസരമൊരുക്കുക എന്നതാണ് എക്സിബിഷന്റെ മുഖ്യലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയായിരിക്കും സന്ദര്‍ശനസമയം. സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍  ഓരോ സ്റ്റാളിലും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുഴുവന്‍സമയ സാന്നിധ്യമുണ്ടായിരിക്കും. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ് തയ്യാറാക്കിയ സംവിത് ആപ്പിന്റെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ബുക്കു ചെയ്യാം. നേരിട്ട് കാമ്പസില്‍തന്നെ ടിക്കറ്റെടുക്കാനുള്ള കൗണ്ടറും സജ്ജീകരിക്കുന്നുണ്ട്.

  എക്സിബിഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം സര്‍ഗോത്സവം എന്ന പേരില്‍ നടക്കുന്ന  കലാസന്ധ്യയില്‍ വിദ്യാര്‍ത്ഥികളും  അധ്യാപകരും ഒരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. സര്‍ഗോത്സവം, ആലാപനത്തിന് ദേശീയ പുരസ്‌കാരം നേടിയ ശ്രീമതി നഞ്ചിയമ്മ നാടന്‍പാട്ടുപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 മുതല്‍ കോളജിന്റെ ആര്‍ട്‌സ് ബ്ലോക്കിനു മുമ്പിലുള്ള തുറന്ന വേദിയിലാണ് കലാസന്ധ്യ അരങ്ങേറുന്നത്. എക്സിബിഷന് മുന്നോടിയായി ചങ്ങനാശേരി നഗരത്തില്‍ വിളംബരജാഥ സംഘടിപ്പിക്കും.

  നൂറിലേറെ വാഹനങ്ങള്‍  ഒരേസമയം പാര്‍ക്കുചെയ്യാന്‍ പാകത്തില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്, ഗാര്‍ഹിക ഉപകരണങ്ങളുടെ പ്രദര്‍ശനസ്റ്റാളുകള്‍, പുസ്തകശാലകള്‍, ആര്‍ട്ട് ഗാലറികള്‍, റസ്റ്ററന്റുകള്‍, കഫെറ്റേരിയകള്‍, കിഡ്സ് പാര്‍ക്ക്, വിപണനശാലകള്‍ തുടങ്ങിയവ എക്സിബിഷന് അനുബന്ധമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി സജ്ജീകരിക്കും. സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടാകാവുന്ന വര്‍ധന കണക്കിലെടുത്ത് ടോയ്ലറ്റ് സൗകര്യവും സെക്യൂരിറ്റി സംവിധാനവും കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സംവിത് 2.0ന്റെ വിജയത്തിനായി കോളജ് രക്ഷാധികാരി ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം, സഹരക്ഷാധികാരി ബിഷപ്പ് മാര്‍ തോമസ് തറയില്‍, മാനേജര്‍ മോണ്‍. തോമസ് പാടിയത്ത്, ശ്രീ. കൊടിക്കുന്നില്‍ സുരേഷ് എം.പി., ശ്രീ. ജോബ് മൈക്കിള്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സന്ധ്യാ മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ബീനാ ജിജന്‍, വിവിധ ഗവണ്മെന്റ് വകുപ്പ് മേധാവികള്‍, സംഘടനാ ഭാരവാഹികള്‍ എന്നിവരടങ്ങുന്ന 101 അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വാധ്യാപകര്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍,  അഭ്യുദയകാംക്ഷികള്‍ എന്നിവരുള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.


useful links