ചങ്ങനാശ്ശേരി: ഈ വർഷത്തെ ആദ്യ വൈദികസമ്മേളനം ഏപ്രിൽ 2 ചൊവ്വാഴ്ച ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയുടെ ഹാളിൽ നടത്തപ്പെട്ടു. രാവിലെ 9.45 ന് അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ഖൂത്താആ പ്രാർത്ഥനയ്ക്ക് കാർമികത്വം വഹിച്ചു. സമ്മേളനത്തിനുമുമ്പായി, കഴിഞ്ഞ വൈദികസമ്മേളനത്തിനുശേഷം മരണ മടഞ്ഞ വൈദികർക്കും അല്മായ സഹോദരങ്ങൾക്കുംവേണ്ടി അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ കാർമികത്വത്തിൽ ഒപ്പീസുപ്രാർത്ഥന നടന്നു.
സമ്മേളനത്തിനെത്തിയ അതിരൂപതാ- സന്യസ്തവൈദികരെ അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സ്വാഗതം ചെയ്തു. 2023 ഡിസംബർ - 2024 ജനുവരി മാസങ്ങളിൽ അതിരൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച നവവൈദികരെ അഭി. മെത്രാ പ്പോലീത്ത പൂക്കൾ നൽകിയാദരിച്ചു. അതിരൂപതയുടെ മീഡിയ ഡിപ്പാർട്ടുമെന്റ് MAC TV യുടെ നേതൃത്വത്തിലുള്ള ഓഡിയോ-വിഷ്വൽ പ്രോഗ്രാം സമ്മേളനത്തെ മികവുള്ളതാക്കി. അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ, അപ്പസ്തോലിക് നുൺഷ്യോ എമെരിത്തൂസ് അഭി. മാർ ജോർജ് കോച്ചേരി എന്നിവർ പ്രസംഗിച്ചു. വൈദികരുടെ പാസ്റ്ററൽ ഷെയറിങ്ങിനുശേഷം മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പ്രായോഗികനിർദേശങ്ങൾ നൽകി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ സമ്മേളനത്തിന് നന്ദി അറിയിച്ചു.