ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരകമായി ആലപ്പുഴ വണ്ടാനത്ത് മദർ തെരേസ കെയർ ഹോം സജജമായി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് ഈ ആത്മീയ സാന്ത്വന ശുശ്രൂഷാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കെയർ ഹോമിൻ്റെ ആശീർവാദവും ഉദ്ഘാടനവും ജൂലൈ 5 ഉച്ചകഴിഞ്ഞ് 2.30 ന് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം നിർവ്വഹിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിർവശത്തായി 200 മീറ്റർ മാത്രം അകലെയായാണ് ഈ ഇരുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും താമസത്തിനുമൊപ്പം ആത്മീയ ശുശ്രൂഷകളും കൗൺസിലിംഗും ഈ കേന്ദ്രത്തിൽ സൗജന്യമായി നൽകും. "ഒരു ദൈവമക്കളും ഏകനായി, സ്നേഹിക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ മരിക്കരുത് " എന്ന വി. മദർ തെരേസയുടെ ആഹ്വാനം സ്വീകരിച്ചു കൊണ്ട് റവ.ഡോ.ആൻറണി മണ്ണാർക്കുളം ആരംഭിച്ച കേയറിംങ്ങ് ഹാൻസ് മദർ തെരേസ ഹോം ചാരിറ്റമ്പിൾ ട്രസ്റ്റിൻ്റെ പുതിയ സംരംഭമാണ് വണ്ടാനത്ത് സ്ഥാപിതമായത്. പ്രളയബാധിതർക്കും രോഗികൾക്കും അശരണർക്കും ഈ ആലയം എന്നുമൊരു കൈത്താങ്ങുമെന്നും അഭി.പിതാവ് പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ പ്രൊക്യുറേറ്റർ വെരി.റവ.ഫാ ചെറിയാൻ കാരിക്കൊമ്പിൽ, ചമ്പക്കുളം ബസിലിക്ക വികാരി ഫാ. ഗ്രിഗറി ഓണങ്കുളം, മറ്റ് സാമൂഹിക-സാംസ്കാരിക നേതാക്കന്മാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഈ കേന്ദ്രത്തിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉച്ചഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും കെയർ ഹോം ഡയറക്ടർ ഫാ.ജെയിംസ് പഴയമഠം ,ജോയിൻ്റ് ഡയറക്ടർ ഫാ.സൈജു അയ്യങ്കരി എന്നിവർ പറഞ്ഞു.