ബിഷപ്പ് പൗലോ മാർട്ടിനെല്ലി ദക്ഷിണ അറേബ്യയുടെ പുതിയ അപ്പസ്‌തോലിക് വികാരി

Tuesday 03 May 2022

യു.എ.ഇ, ഒമാൻ, യെമൻ എന്നിവിടങ്ങളുടെ പരിധിയിലുള്ള ദക്ഷിണ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയായി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അന്‍പത്തിയെട്ടു കാരനായ മാർട്ടിനെല്ലി കപ്പൂച്ചിൻ സമൂഹാംഗമാണ്. 2014 മുതൽ അദ്ദേഹം മിലാൻ അതിരൂപതയിൽ സഹായ മെത്രാനായി പ്രവൃത്തിച്ചു വരികയായിരിന്നു. നിയമന ഉത്തരവ് ഒരേസമയം, വത്തിക്കാനിലും ദക്ഷിണ അറേബ്യ വികാരിയാത്തിന്റെ ആസ്ഥാനമായ അബുദാബിയിലും വായിച്ചു. 17 വർഷമായി തെക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായി സേവനം ചെയ്യുന്ന ആർച്ച് ബിഷപ്പ് പോൾ ഹിൻഡറിന്റെ പിന്‍ഗാമിയായാണ് ബിഷപ്പ് പൗലോ മാർട്ടിനെല്ലി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോകു ന്നത്.

1958 ഒക്ടോബർ 22ന് ഇറ്റലിയിലെ മിലാനിലാണ് അദ്ദേഹത്തിന്റെ ജനനം. ഇരുപതാമത്തെ വയസ്സിൽ, കപ്പൂച്ചിൻ സമൂഹത്തില്‍ അംഗമായി. മിലാനിൽ ദൈവശാസ്ത്രം പഠിച്ച അദ്ദേഹം 1985 സെപ്റ്റംബർ 7-ന് വൈദികനായി അഭിഷിക്തനായി. പിന്നീട് പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ പഠനം പൂര്‍ത്തിയാക്കി ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേ ഴ്സിറ്റിയിലും (1992 മുതൽ) അന്റോണിയം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലും (1993 മുതൽ) ദൈവശാസ്ത്ര വിഭാഗത്തിന്റെ ഫാക്കൽറ്റി അംഗമായിരുന്നു അദ്ദേഹം. 2004-2014 കാലയളവില്‍ ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയുടെ ഡീനായും സേവനം ചെയ്തു.

2014 മെയ് 24-ന് ഫ്രാൻസിസ് മാർപാപ്പ മാർട്ടിനെല്ലിയെ മിലാൻ മെട്രോപൊളിറ്റൻ അതിരൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തി. 2015 മുതൽ ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിൽ അംഗമാണ്. കഴിഞ്ഞ വര്‍ഷം കോൺഫറൻസിന്റെ വൈദികർക്കും സമർപ്പിത ജീവിതത്തിനുമുള്ള എപ്പിസ്കോപ്പൽ കമ്മീഷന്റെ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരിന്നു. മതങ്ങൾ തമ്മിലുള്ള സംവാദത്തിൽ ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് നിയുക്ത അപ്പസ്‌തോലിക് വികാരി.


useful links