അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇതുവരെ 25 പേർ മരണമടയുകയും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ചങ്ങനാശേരി അതിരൂപത ദുരിതബാധിതരുടെ ദുഃഖങ്ങളിൽ പങ്കുചേരുകയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് അതിരൂപത ഐക്യദാർഢ്യം പ്രഖ്യാപിച്ചു സഹകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനായി സ്ഥാപനങ്ങളും പാരീഷ് ഹാളുകളും മറ്റും വിട്ടുനൽകാൻ അതിരൂപത സന്നദ്ധമാണെന്നും മാർ തോമസ് തറയിൽ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ചാസ് നിർവഹിക്കും. കൂടാതെ റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യ കിറ്റുകൾ നൽകാനും ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയുടെ മെഡിക്കൽ സഹായം എത്തിക്കാനും സംവിധാനം ഒരുക്കുന്നതാണ്.
അതിരൂപത വെള്ളപ്പൊക്ക ദുരിതാശ്വാസ ഏകോപന കമ്മറ്റിയിൽ അതിരൂപത വികാരി ജനറാൾമാർ, കൂരിയ അംഗങ്ങൾ, ഫൊറോന വികാരിമാർ, വിവിധ വകുപ്പുകളുടെ ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.